CPIM പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയത് അപഹാസ്യം: വി ഡി സതീശന്‍

സിപിഐഎം പാർട്ടി സമ്മേളനം നടത്താന്‍ വേണ്ടി മാത്രമാണ് തൃശൂര്‍, കാസര്‍കോട് ജില്ലകളെ കൊവിഡ് തീവ്രതയുള്ള ജില്ലകളുടെ പട്ടികയില്‍ നിന്ന് മാറ്റിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സമ്മേളനങ്ങള്‍ക്കായി കാറ്റിഗറികളില്‍ മാറ്റം വരുത്തി. പാര്‍ട്ടിക്ക് വേണ്ടി കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത് അപഹാസ്യമാണെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നാം തരംഗത്തില്‍ ആരോഗ്യ വകുപ്പ് പൂര്‍ണ നിശ്ചലമാണ്. ആരോഗ്യവകുപ്പ് മന്ത്രിയെ മൂലക്കിരുത്തി കുറേ ആളുകള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിക്കുന്നത് എ കെ ജി സെന്ററില്‍ നിന്നാണ്. കാസര്‍ക്കോട്ടെ ഗുരുതരവാസ്ഥ മനസ്സിലാക്കി കലക്ടര്‍ എല്ലാ പൊതുപരിപാടികളും വിലക്കി ഉത്തരവിറക്കി. എന്നാല്‍ സമ്മേളനം നടത്താന്‍ മണിക്കൂറുകള്‍ക്കകം കലക്ടറെക്കൊണ്ട് സി പി എം ഉത്തരവ് തിരുത്തിച്ചു എന്നും അദ്ദേഹം പറഞ്ഞു.