കുവൈത്ത് ദിനാറിന് റെക്കോര്‍ഡ് വില; നേട്ടമുണ്ടാക്കി പ്രവാസികള്‍

കുവൈത്ത് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ചയിലേക്ക് കൂപ്പുകുത്തുന്നു,ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
കുവൈറ്റ് ദിനാറിന് ബുധനാഴ്ച ലഭിച്ചത് 251.93 രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഇടിഞ്ഞതാണെങ്കിലും ചരിത്രത്തില്‍ ആദ്യമായി ദിനാറിന് പകരം ഇത്രയധികം രൂപ ലഭിച്ചത് ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി. ഇതിന് മുന്‍പ് 2020 ഏപ്രില്‍ 21നാണ് കുവൈറ്റ് ദിനാറിന് ഏറ്റവുമധികം മൂല്യം ലഭിച്ചത്. 249.30 രൂപയാണ് അന്ന് കുവൈറ്റ് ദിനാറിന് ലഭിച്ചത്.

ബുധനാഴ്ച രാവിലെ ഡോളറിന് 76.05 രൂപയില്‍ ആരംഭിച്ച് വൈകിട്ട് ആകുമ്പോഴേക്കും 76.33 രൂപയില്‍ എത്തുകയായിരുന്നു. ഈ വ്യത്യാസം ദിര്‍ഹം, റിയാല്‍, ദിനാര്‍ ഉള്‍പ്പെടെ മറ്റ് ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു.ഒരു ദിര്‍ഹത്തിന് 20 രൂപ 77 പൈസയാണ് ബുധനാഴ്ച ലഭിച്ച മികച്ച നിരക്ക്.യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും എണ്ണ വില വര്‍ദ്ധിച്ചതും ഇന്ത്യന്‍ കറന്‍സിക്കും വന്‍ തിരിച്ചടിയായി.