പ്രവാസികൾക്കുള്ള സര്‍ക്കാര്‍ സേവന ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കേണ്ട ഫീസിൽ വൻ വർദ്ധന വരുത്താൻ ഒരുങ്ങി കുവൈത്ത് മുനിസിപ്പാലിറ്റി. ചില സേവനങ്ങൾക്കുള്ള ഫീസുകള്‍ 14 മടങ്ങ് വര്‍ധിക്കുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് ഉള്‍പ്പെടെ മിക്കവാറും സേവനങ്ങള്‍ക്കും ഇത് ബാധകമാകും. അടുത്ത വര്‍ഷം മുതലാണ് ഫീസ് വര്‍ധന നിലവില്‍ വരിക.
സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാന്റീന്‍, കിയോസ്‌ക് നടത്തിപ്പുകാര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസാണ് 1400 ശതമാനം വര്‍ധിച്ചത്. നിലവില്‍ 20 ദിനാറാണ് ഇതിനായി ഈടാക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഇത് 300 ദിനാറായി വര്‍ധിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. പ്ലോട്ടുകള്‍ വിഭജിക്കാനും ഒരുമിച്ചു ചേര്‍ക്കാനും നിലവില്‍ 10 ദിനാര്‍ ഈടാക്കുന്ന സ്ഥാനത്ത് 40 ദിനാറാക്കി ഉയര്‍ത്തും. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പുതുതായി 80 ദിനാര്‍ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാര ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥലം അനുവദിച്ച് നല്‍കുന്നതിനുള്ള അപേക്ഷയ്ക്ക് പുതുതായി 100 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തും. ഇത് പുതുക്കുന്നതിന് 200 ദിനാറാണ് ഈടാക്കുക.
അടുത്ത വര്‍ഷം മുതല്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന സര്‍ക്കാര്‍ ഫീസുകള്‍ അഞ്ചിരട്ടി വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വര്‍ധനവ് അതിലേറെ കൂടുതലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുവൈറ്റിലെ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.