കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ബെഹ്റ പൊലീസ് മേധാവിയായി തുടരുന്നത് അപമാനം: വി.എം.സുധീരൻ

തിരുവനന്തപുരം: കൃത്യനിര്‍ഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഡിജിപി ലോക്നാഥ് ബെഹ്റ ഇപ്പോഴും സംസ്ഥാന പൊലീസ് മേധാവിയായി തുടരുന്നത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്ന് മുൻ പ്രസിഡന്റ് വിഎം സുധീരന്‍. പൊലീസ് വകുപ്പിലെ ധനവിനിയോഗവുമായി ബന്ധപ്പെട്ട് ബെഹ്റയെ പ്രതിസ്ഥാനത്ത് നിർത്തുന്ന അതിഗുരുതര ആരോപണങ്ങൾ സിഎജി ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ ഡിജിപി സ്ഥാനത്തു നിന്ന് എത്രയും വേഗം നീക്കണമെന്നും സര്‍വീസിൽ നിന്നും സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സുധീരൻ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളാണ് ബെഹ്റയുടെ ഭാഗത്ത് നിന്നും വന്നിട്ടുള്ളതെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ജനങ്ങളുടെയും നിയമത്തിന്റെയും മുന്നില്‍ ബെഹ്റ പ്രതിക്കൂട്ടിലായിരിക്കുകയാണ്. തന്റെ കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ബെഹ്റ പോലീസ് മേധാവിയായി തുടരുന്നത് പോലീസ് സേനയ്ക്ക് അപമാനകരവും നിയമവ്യവസ്ഥയ്ക്ക് നിരക്കാത്തതുമാണ്.

അതുകൊണ്ടുതന്നെ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെഹ്റയെ എത്രയും വേഗത്തില്‍ ഡിജിപി സ്ഥാനത്ത് നിന്നും പുറത്താക്കണം. ബെഹ്റയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാനും തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും തയ്യാറാകണം. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും വി.എം.സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.