34.9 C
Kuwait City
Sunday, September 8, 2024
Home Middle East Kuwait ജിലീബ് മേഖലയിൽ പരിശോധന തുടരുന്നു 

ജിലീബ് മേഖലയിൽ പരിശോധന തുടരുന്നു 

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്ത്‌ വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ ഇന്ന് കാലത്ത്‌ നടത്തിയ പരിശോധനയിൽ 140 അനധികൃത താമസക്കാർ പിടിയിലാവുകയും അനധികൃതമായി പ്രവർത്തിച്ചു വരുന്ന 120 കച്ചവട സ്ഥാപനങ്ങളും അടച്ചു പൂട്ടി.ജിലീബ്‌ ശുയൂഖ്‌ പ്രദേശത്ത്‌ നടന്നുവരുന്ന അനധികൃത പ്രവർത്തനങ്ങൾ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായി ആരംഭിച്ച ജിലീബ്‌ ശുദ്ധീകരണ ദൗത്യത്തിന്റെ ഭാഗമായാണു പരിശോധന നടത്തിയത്‌.ഇതിനു പുറമേ 43 കെട്ടിടങ്ങളിക്‌ വൈദ്യുതി വിച്ഛേദിക്കുകയും , 10,000 ടൺ നിർമാണ സാമഗ്രികളും രണ്ട് ടൺ ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിക്കുകയും ചെയ്തു.
മൂന്നു മാസകാലം നീണ്ടു നിൽക്കുന്ന പരിശോധനയിൽ 2700 സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നു മുൻസിപ്പൽ ഡയരക്റ്റർ ജനറൽ അഹമദ്‌ അൽ മൻഫൂഹി വ്യക്തമാക്കി.
പ്രദേശത്തെ മലിനജല പ്രശ്നത്തിന് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പൊതുമരാമത്ത്‌ മന്ത്രാലയവുമായി ചേർന്ന് പഠനം നടത്തി വരികയാണെന്നും അദ്ധേഹം വ്യക്തമാക്കി.സർക്കാർ മുദ്രവെച്ച്‌ അടച്ചു പൂട്ടിയ സ്ഥാപനങ്ങൾ തുറക്കുന്നത്‌ കടുത്ത കുറ്റകരമായി കണക്കാക്കും. സിവിൽ ഇൻഫോർമ്മേഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം പ്രദേശത്ത്‌ 2 ലക്ഷത്തോളം പേർ മാത്രമാണു അധിവസിക്കുന്നത്‌. എന്നാൽ യഥാർത്തത്തിൽ 4 ലക്ഷത്തോളം പേർ താമസിക്കുന്നതായാണു കണ്ടെത്തിയിരിക്കുന്നത്‌.പ്രദേശത്ത്‌ ഗാർഹിക ജോലിക്കാരുടെ വലിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌.ഇവരെ പിടികൂടി നാടുകടത്തുന്നതോടൊപ്പം സ്പോൺസർമ്മാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനു കത്ത്‌ നൽകിയിട്ടുണ്ടെന്നും അദ്ധേഹം അറിയിച്ചു.ഇന്ന് ആരംഭിച്ച പരിശോധന വിജയകരമായിരുന്നുവെന്നും മുൻസിപ്പൽ ഡയരക്റ്റർ അവകാശപ്പെട്ടു.ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്ത്‌ ഏറ്റവും അധികം നിയമ ലംഘനങ്ങൾ നടക്കുന്ന ഹസാവിയ കേന്ദ്രീകരിച്ചാണു ഇന്ന് പരിശോധന നടന്നത്‌. മുൻസിപ്പൽ അധികൃതർക്ക്‌ പുറമേ ആഭ്യന്തര മന്ത്രാലയം , ജല വൈദ്യുതി മന്ത്രാലയം , വാണിജ്യ മന്ത്രാലയങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണു പരിശോധന നടന്നത്‌. എന്നാൽ പരിശോധന നേരത്തെ തന്നെ പ്രഖ്യാപിച്ചതോടെ നിയമ വിരുദ്ധമായി പ്രവർത്തിച്ച മിക്ക സ്ഥാപനങ്ങളും ഉടമകൾ നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. ഇത്‌ കൂടാതെ താമസ നിയമ ലംഘകകരിൽ വലിയൊരു വിഭാഗം അവധിയിൽ നാട്ടിലേക്ക്‌ പോകുകയോ സുരക്ഷിത സ്ഥാനനങ്ങളിൽ താമസം മാറുകയോ ചെയ്തിരുന്നു. ഇക്കാരണത്താൽ തന്നെ പഴുതടച്ച സുരക്ഷാ പരിശോധനയായിട്ടു പോലും ചെറിയൊരു ശതമാനം പേർ മാത്രമാണു ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലായത്‌. എന്നാൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്ന അവസ്ഥയിൽ തന്നെ പൂട്ടി മുദ്ര വെക്കാനായതും 2700 ഓളം സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനായി അടയാപ്പടുത്താനായതും ദൗത്യസംഘത്തിന്റെ വിജയമായാണു കണക്കാക്കപ്പെടുന്നത്‌.വരും ദിവസങ്ങളിലെ പരിശോധന പ്രദേശത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണു അറിയുന്നത്‌.