കുവൈത്ത് സിറ്റി :ഗസ്സയെ രാജ്യാന്തര മേഖലയായി മാറ്റുകയും പലസ്തീൻകാരെ ജോർദ്ദാനും ഈജിപ്തും ഏറ്റെടുക്കുകയും ചെയ്യുക എന്ന അങ്ങേയറ്റം അപലപനീയമായ ട്രംപ് പ്രസ്താവന സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുള്ള കടന്നാക്രമണം മാത്രമല്ല ലോക മനുഷ്വത്വത്തിനെതിരെയുള്ള വെല്ലുവിളിയും കൂടിയാണെന്ന് ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര എക്സിക്യുട്ടീവ് സംഗമം വ്യക്തമാക്കി. ഈ അവസരത്തിൽ പലസ്തീൻ ജനതയുടെ മുദ്രാവാക്യം ലോക മനസ്സാക്ഷികളിൽ തട്ടി പ്രതിധ്വനിക്കേണ്ടതുണ്ട്. പിറന്ന നാട്ടിൽ നിന്നും പറിച്ചെറിയാൻ ആരും ശ്രമിക്കേണ്ടതില്ല ഞങ്ങളീ നാട്ടിൽ വേരൂന്നിയവരാണ്. അതുതന്നെയായിരിക്കണം നമുക്കും പറയാനുണ്ടാവേണ്ടത് അവരുടെ മണ്ണിൽ അവരെ ജീവിക്കാനനുവദിക്കുക. അമേരിക്കയുടെയും മറ്റേതു രാജ്യങ്ങളുടെയും പോലെ തന്നെ സ്വാതന്ത്ര്യം അവരുടെയും ജന്മാവകാശമാണ്. ഐ.ഐ.സി സംഗമം സൂചിപ്പിച്ചു. തര്‍ക്കത്തിലുള്ള ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതും സിറിയയുടെ ഭാഗമായ ഗോലാന്‍ കുന്നുകള്‍ ഇസ്രായേലിന് ‘തീറെഴുതിക്കൊടുത്തതും’ പോലെ ഗസ്സയിലെ ജനങ്ങളെ അവിടെ നിന്ന് ആട്ടിപ്പായിക്കാനും തനിക്ക് അധികാരമുണ്ടെന്ന ട്രംപിന്റെ പ്രസ്താവന ശുദ്ധ ഭോഷ്ക് എന്നു മാത്രം പറഞ്ഞു കൊണ്ട് നമുക്ക് തള്ളിക്കളയാൻ കഴിയില്ല. എക്കാലത്തും ഒരു ശത്രുവിനെ സൃഷ്ടിക്കുകയും ആ ശത്രുവിനെ ലോകത്തിന്റെ ശത്രുവായി ചിത്രീകരിക്കുകയും ശേഷം രക്ഷകനായി ചമയുകയും ചെയ്യുന്ന കുടിലതയെ ലോകം മനസ്സിലാക്കിയിരിക്കുന്നുവെന്ന് ഐ.ഐ.സി എക്സിക്യട്ടീവ് വ്യക്തമാക്കി.
ഹവല്ലിയിൽ സംഘടിപ്പിച്ച സംഗമത്തിൽ ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, കേന്ദ്ര സെക്രട്ടറിമാരായ സഅദ് പുളിക്കൽ, അയ്യൂബ് ഖാൻ, ഇബ്രാഹിം കൂളിമുട്ടം, മുർഷിദ് അരീക്കാട്, നബീൽ ഫാറോഖ്, നാസിർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര, ടി.എം അബ്ദുറഷീദ്, മുഹമ്മദ് ആമിർ, എക്സിക്യുട്ടീവ് അംഗങ്ങളായ അഷ്റഫ് മേപ്പയ്യൂർ, മുനീർ കൊണ്ടോട്ടി, മുബഷിർ സലഫി, റമീൽ എസ്, അൽ അമീൻ സുല്ലമി. എന്നിവർ സംസാരിച്ചു.