പരിഭ്രാന്തി; ആശങ്ക: കുവൈറ്റിൽ തക്ബീർ മുഴക്കി ജനങ്ങൾ

കുവൈറ്റ്: കോവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഭീതിയും ആശങ്കയും നിറഞ്ഞ ഒരു സാഹചര്യത്തിലൂടെയാണ് ലോകരാജ്യങ്ങൾ കടന്നു പോകുന്നത്. പലരാജ്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിപ്പോരുന്നത്.

ഗൾഫ് രാഷ്ട്രങ്ങളും കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളിലാണ്. വൈറസ് വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും രാജ്യങ്ങൾ സ്വീകരിച്ചു വരുന്നുണ്ട്. കുവൈറ്റ്, സൗദി അടക്കമുള്ള രാജ്യങ്ങൾ ഭാഗികമായി കർഫ്യു പ്രഖ്യാപിച്ചിട്ടുമുണ്ട്. വൈകുന്നേരം അഞ്ച് മണി മുതൽ പിറ്റേന്ന് പുലർച്ചെ നാല് മണി വരെയാണ് കുവൈറ്റിൽ കര്‍ഫ്യു.

ആദ്യദിനം കർഫ്യു സമാധാനപരമായി നീങ്ങിയെങ്കിലും രണ്ടാം ദിനം ചില കെട്ടിടങ്ങളിൽ നിന്ന് കൂട്ടത്തോടെ തക്ബീർ മുഴങ്ങിയത് ചെറിയ അമ്പരപ്പ് ഉയർത്തിയിരുന്നു. ഫർവാനിയ,ഹസ്സാവി,ജലീബ്​ അൽ ശുയൂഖ്​ മേഖലകളിലെ ഫ്ലാറ്റുകളിൽ നിന്നാണ് കൂട്ടത്തോടെ തക്ബീർ മുഴങ്ങിയത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ഇവരോട് നിർത്താൻ ആവശ്യപ്പെട്ടിരുന്നു.സമാധാനമായിരിക്കാൻ പൊലീസ്​ വാഹനത്തിൽ അനൗൺസ്​മെന്റും നടത്തിയിരുന്നു.