കുവൈറ്റ് സിറ്റി: നോമ്പുകാലമായ റമദാൻ ആരംഭിക്കാനിരിക്കെ കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. ഇതോടെ താമസക്കാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. റമദാൻ സാധനങ്ങളുടെ വില 15 മുതൽ 25 ശതമാനം വരെ വർധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും പറയുന്നു. വിദേശത്ത് കസ്റ്റംസ് തീരുവ വർധിപ്പിച്ചത് ഭക്ഷ്യ വസ്തുക്കളുടെ വിലവർധനക്ക് കാരണമായിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. റമദാൻ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന മിക്ക രാജ്യങ്ങളും ഇറക്കുമതിക്കാരിൽ നിന്നുള്ള ലെവി വർധിപ്പിച്ചു. റമദാൻ സാധനങ്ങളുടെ വില പ്രതീക്ഷിച്ചതിലും കവിഞ്ഞിട്ടുണ്ട്. ഈന്തപ്പഴത്തിൻ്റെയും കാപ്പിയുടെയും വില കഴിഞ്ഞ വർഷത്തെ റമദാൻ സീസണിനെ അപേക്ഷിച്ച് അതിശയോക്തിപരമായി വർധിച്ചു. മുമ്പ് 2.250 ദിനാറിന് വിറ്റിരുന്ന ഒരു കിലോഗ്രാം ഈന്തപ്പഴത്തിൻ്റെ വില ഇപ്പോൾ 3.500 ദിനാറിൽ എത്തിയിരിക്കുകയാണ്.