ലെബനൻ പേജർ സ്ഫോടനങ്ങളുമായി മലയാളിക്ക് ബന്ധം?

സെപ്തംബർ 18 ബുധനാഴ്ച ലെബനനിൽ നടന്ന പേജർ സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോസിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയെ കേന്ദ്രീകരിച്ചാണ്. വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയാണ് റിൻസൺ ജോസ്. പേജറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ കമ്പനി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സ്‌ഫോടനവുമായി ബന്ധമുള്ള നേരിട്ടുള്ള തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. പേജറുകളിൽ ഉപയോഗിച്ച സ്ഫോടകവസ്തുക്കളുടെ ഉത്ഭവം അജ്ഞാതമായി തുടരുന്നുത് കേസിൽ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് വിവരം കിട്ടിയത്. തായ്വാൻ കമ്പനിയുടെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. പേജറുകൾ തങ്ങൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി വ്യക്തമാക്കിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയൻ കമ്പനിയിലേക്കും മലയാളിയിലേക്കും എത്തിയത്. ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിന്റെ സ്ഥാപനങ്ങൾ വഴിയാണ്. റിൻസൺ തന്റെ കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ബൾഗേറിയയിലാണ്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൻ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്.