സൗദിയിൽ താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ തിരികെയെത്തി

0
36

റിയാദ് : സൗദിയിൽ താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ ഇന്നലെ മുതല്‍ പുന:സ്ഥാപിക്കപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിലാണ് ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തിയത്. അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുൾപ്പടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജനുവരി 31നാണ് മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി നിർത്തലാക്കിയത്. എന്നാൽ, ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുമില്ല.

ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. എന്നാൽ, അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയാൽ മാത്രമേ മൾട്ടിപ്പിൾ റീ എൻട്രിയാണോ സിം​ഗിൾ എൻട്രിയാണോ എന്നറിയാൻ സാധിക്കൂ. മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ ഔദ്യോ​ഗികമായി വെളിപ്പെടുത്തിയിരുന്നില്ല. വിസക്ക് അപേക്ഷിക്കാൻ കഴിയാതെ വന്നതോടെ അപേക്ഷകരാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഇപ്പോൾ വിസക്കുള്ള ഓപ്ഷൻ പുന:സ്ഥാപിക്കപ്പെട്ടതും ട്രാവൽ ഏജന്റുമാരാണ് പുറത്തുവിട്ടത്. ഇതിനും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.