18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍

കേന്ദ്ര സർക്കാരിൻറെ കോവിഡ് വാക്സിൻ നയങ്ങൾക്കെതിരായ വിമർശനങ്ങൾ ഫലംകണ്ടു.
രാജ്യത്തെ കോവിഡ് വാക്സിന്‍ നയം പരിഷ്‌കരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും

75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. അതേസമയം, 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. വാക്സിന്‍ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാ‍ർജ് മാത്രമേ സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാനാകൂ, തോന്നിയ വില ഈടാക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് പുതുതായി രണ്ട് വാക്സിന്‍ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്‌സിനുകൾ നിർമ്മിക്കുന്നുണ്ട്.

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സംബന്ധിച്ച് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി നേസല്‍ വാക്‌സിൻ (മൂക്കിലൂടെ നൽകുന്ന) വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു