കുവൈത്ത് സിറ്റി : 60 വയസ്സ് മുതൽ വർക്ക് പെർമിറ്റ് പുതുക്കുന്നത് തടയാനുള്ള തീരുമാനം റദ്ദാക്കുന്നതിനായി ആയിരക്കണക്കിന് പ്രവാസികളാണ് കാത്തിരിക്കുന്നത്, നിബന്ധനകളോടെ 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കുന്നതിന് അനുമതി നൽകും എന്ന രീതിയിൽ സൂചനകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇറങ്ങാത്തത് ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നു. ആയിരങ്ങളാണ് ഇതുമൂലം രാജ്യത്ത് അനധികൃത താമസക്കാർ ആയി മാറുന്നത്. നിയമവിരുദ്ധമായി താമസിക്കുന്നതിന് ഇവർ പ്രതിദിനം 2 ദിനാർ പിഴ നൽകണം ഒപ്പം എപ്പോൾ വേണമെങ്കിലും നാടുകടത്താനുള്ള സാധ്യതയും നിലനിൽക്കുന്നു. വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ തീരുമാനത്തിനായി ഏവരും ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സാരം.
60 വയസ്സിനു മുകളിലുള്ളവരിൽ നിന്ന് ലേബർ അഡ്മിനിസ്ട്രേഷനുകൾക്ക് താമസാനുമതി പുതുക്കുന്നതിനുള്ള അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ട് എന്നാൽ ഓട്ടോമേറ്റഡ് സിസ്റ്റം ഇത് നിരസിക്കും. ആഭ്യന്തര മന്ത്രാലയം മുഖേന 3 മാസത്തെ കാലാവധി നീട്ടാനുള്ള സാധ്യതയൊഴികെ അധികൃതർക്ക് ഇവർക്ക് തൃപ്തികരമായ ഉത്തരം നൽകാനാവുന്നില്ല.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ലെ ജീവനക്കാർക്കോ വകുപ്പുകളുടെ ഡയറക്ടർമാർക്കോ പുതിയ ഭേദഗതികളെക്കുറിച്ചോ വരുന്ന കാലയളവിൽ എന്താണ് വേണ്ടതെന്നതിനെക്കുറിച്ചോ ഒരു വിവരവുമില്ല, അതേസമയം, ഭേദഗതികൾ പുറപ്പെടുവിക്കുന്നതിലുള്ള തുടർച്ചയായ കാലതാമസം വ്യക്തികളെയും അവരുടെെ കുടുംബങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.