മക്കയിലെ സംസം ബോട്ടിൽ വിതരണത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

മക്ക: കൊവിഡ് വ്യാപനത്തെ തുടർന്ന് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ സംസം വെള്ള ബോട്ടിൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. സംസം വെള്ളത്തിനായി ഹറമിനകത്ത് നല്‍കിയിരുന്ന ബോട്ടിലുകള്‍ പുനസ്ഥാപിച്ചു. 20,000 സംസം ബോട്ടിലുകളാണ് സ്ഥാപിച്ചത്. അതോടൊപ്പം മാര്‍ബിളില്‍ സ്ഥാപിച്ച 155 മശ്‌റബിയകള്‍ അഥവാ സംസം കുടിക്കാനുള്ള ടാപ്പുകളും പുനസ്ഥാപിച്ചു. മക്കയിലെ ഹറം പള്ളിക്കകത്ത് 97 സംസം സ്‌റ്റേഷനുകളും
പള്ളിക്ക് പുറത്തും ഒന്നാം നിലയിലായി 58 എണ്ണവുമാണ് പ്രവര്‍ത്തനം തുടങ്ങിയത്.
കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് 2020 ആദ്യത്തിലാണ് സംസം ബോട്ടിലുകളുടെ വിതരണവും സംസം ടാപ്പുകളിലൂടെയുള്ള ജലവിതരണവും ഹജ്ജ് ഉംറ മന്ത്രാലയം നിര്‍ത്തിവച്ചത്

കൊവിഡ് സാഹചര്യത്തില്‍ സ്‌റ്റെറിലൈസ് ചെയ്ത ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ചെറിയ ബോട്ടിലുകളിലായിരുന്നു സംസം വിതരണം ചെയ്തിരുന്നത്. ഇവ വിതരണം ചെയ്യാന്‍ പ്രത്യേക സംഘത്തെയും അധികൃതര്‍ നിയോഗിച്ചിരുന്നു. നിലവില്‍ ഒരു ദിവസം 1.6 ദശലക്ഷം ക്യൂബിക് മീറ്റര്‍ സംസം വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് പ്രസിഡന്‍സി തലവന്‍ മുഹമ്മദ് അല്‍ ജാബിരി അറിയിച്ചു

വാക്‌സിനെടുത്തവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ പശഅചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് 18 മാസങ്ങള്‍ക്കു ശേഷം ഇവ പുനസസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ ഇവ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.