രാജ്യത്ത് ഒമൈക്രോൺ ബാധിതർ 100 കടന്നു

ഇന്ത്യയിൽ ഒമൈക്രോൺ രോ​ഗബാധിതരുടെ എണ്ണം 100 കടന്നു. 11 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 40 പേർ രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം.

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത വേണമെന്നും കേന്ദ്ര നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ പത്ത് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കര്‍ണാടക,ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. നിലവിൽ രണ്ട് ഡോസ് വാക്സിൻ എല്ലാവർക്കും നൽകുന്നതിനാണ് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. അതേസമയം വെള്ളിയാഴ്ച കേരളത്തിൽ രണ്ട് പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

യു.എഇ.യില്‍ നിന്നും എറണാകുളത്ത് എത്തിയ 68ഉം 67ഉം വീതം വയസുള്ള ദമ്പതിമാര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡിസംബര്‍ 8ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇരുവരും കേരളത്തില്‍ എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം യു.എ.ഇ.യെ ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്താതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഇരുവരും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്