ദില്ലി: മോദി ഭരണത്തിൻകീഴിൽ സ്വതന്ത്ര രാജ്യം എന്ന പദവിയില്‍ നിന്നും ഇന്ത്യ ഏറെ പിന്നോട്ട് പോയയതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനാ റിപ്പോര്‍ട്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഫ്രീഡം ഹൗസ് പുറത്ത് വിട്ട വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, സംപൂര്‍ണ്ണ സ്വതന്ത്ര രാജ്യമായിരുന്ന ഇന്ത്യ ഇപ്പോള്‍ ഭാഗിക സ്വതന്ത്ര രാജ്യം എന്ന നിലയിൽ കൂപ്പുകുത്തി. സ്വതന്ത്രരാജ്യമായി മാറുന്ന ഘട്ടത്തില്‍ ഇന്ത്യ അടിയുറച്ച് വിശ്വസിച്ചിരുന്ന അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും രാജ്യം ഏറെ പിന്നോട്ട് പോയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. മോദി ഭരണം മുതല്‍ ഇന്ത്യയില്‍ രാഷ്ട്രീയ അവകാശങ്ങളിലും പൗരസ്വാതന്ത്ര്യത്തിലും തകർച്ച സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മനുഷ്യാവകാശ സംഘടനകള്‍ക്ക് മേല്‍ പോലും വലിയ സമ്മര്‍ദ്ദമാണ് ഉള്ളത്. മുസ്ലിം ജനവിഭാഗം വലിയ ഭീഷണി നേരിടുന്നു. കൊവിഡ് വ്യാപനകാലത്ത് കുടിയേറ്റ തൊഴിലാളികള്‍ വലിയ ദുരിതം നേരിട്ടു. എതിരഭിപ്രായങ്ങൾ പറയുന്നതിൻ്റെ പേരിൽ അക്കാദമീഷ്യന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകരും രാജ്യത്ത് വലിയ ഭീഷണി നേരിടുന്നതായും റിപ്പോർട്ട് വിലയിരുത്തി.