സൗദിയുടെ തെക്കൻ മേഖലകളിൽ വൈദ്യുതി നിലച്ചു. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് പല മേഖലകളിലും വൈദ്യുതി തകരാറിലാകാൻ കാരണമെന്ന് സൗദി ഇലക്ട്രിക് കമ്പനി വ്യക്തമാക്കി. ശനിയാഴ്ച മൂന്ന് മണിയോടെയാണ് വൈദ്യുതി വിതരണം മുടങ്ങിയത്.
റമദാനും ഉഷ്ണവുമായതിനാൽ ജനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട പ്രയാസത്തിൽ കമ്പനി ഖേദം രേഖപ്പെടുത്തി. എത്രയും വേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
തകരാറുകൾ പരിഹരിച്ച് എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീസാൻ മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസ്വിറും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കാനും ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാനും ഗവർണേററ്റ് അതീവ ശ്രദ്ധ ചെലുത്തുന്നതായി മീഡിയ, പബ്ലിക് റിലേഷൻ മേധാവി ആദിൽ അൽ സാഇരി പറഞ്ഞു.
വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് മേഖലയിലെ പല ട്രാഫിക് സിഗ്നലുകളും കമ്പ്യൂട്ടർ സേവനങ്ങളും തകരാറിലായി. കടകളും പെട്രോൾ പമ്പുകളും അടച്ചിട്ടത് കാരണം ജനങ്ങൾ പ്രയാസത്തിലാണ്.