പ്ലസ്ടു ഫലം ; വിജയ ശതമാനം 83.87

0
27

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. ഇത് കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 87.94% ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 3, 61091 പേരില്‍ 3,02865 പേരും വിജയിച്ചു.

78 സ്‌കൂളുകളാണ് നൂറു ശതമാനം വിജയം നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 81. 72 ശതമാനവും എയിഡഡ് സ്‌കൂളില്‍ 86.02 ശതമാനവും അണ്‍ എയിഡഡില്‍ 81.12 ശതമാനവുമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%).

വൊക്കേഷ്ണല്‍ ഹയര്‍സെക്കന്ററിയില്‍ 78.26 ആണ് വിജയ ശതമാനം. ഇതും കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 79. 62 ആയിരുന്നു വിജയശതമാനം. ഹയര്‍സെക്കന്‍ഡറിയില്‍ 9 മൂല്യനിര്‍ണയ ക്യാമ്പുകളും വി.എച്ച്.എസ് ഇയില്‍ 8 മൂല്യനിര്‍ണയ ക്യാമ്പുകളുമാണ് ഉണ്ടായിരുന്നത്. 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ ജൂണ്‍ 25ന് ആരംഭിക്കും.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫിലെ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആദ്യം വന്ന ഉത്തരസൂചിക വിവാദമാവുകയും പിന്നീട് പുതിയ ഉത്തരസൂചിക തയ്യാറാക്കിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍:

www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in