ലോകകപ്പിൽ ബ്രസീൽ വിജയ കുതിപ്പ് തുടങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെർബിയയെ തോൽപ്പിച്ചു. 62, 73 മിനിട്ടുകളിലായി റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളുടെ വിജയ വലകുലുക്കിയത്. ബൈസിക്കിൾ കിക്കിലൂടെ നേടിയ രണ്ടാംഗോൾ അതിമനോഹരമായിരുന്നു.
സൂപ്പർതാരം നെയ്മർ സെർബിയൻ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബോക്സിനുള്ളിലേക്ക് നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. വിനീഷ്യസ് അടിച്ച പന്ത് ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് റിച്ചാലിസൺ വലയിലാക്കി.
— Pumas Jaroch8 (@OsorioYasir) November 24, 2022
73ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് വിനീഷ്യസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് റിച്ചാലിസൺ മനോഹരമായ ഒരു ബൈസിക്കിൾ കിക്കിലൂടെ വലക്കുള്ളിലാക്കി. രണ്ടാംപകുതിയിൽ തുടരെ തുടരെയുള്ള ബ്രസീലിയൻ ആക്രമണത്തിൽ സെർബിയൻ പ്രതിരോധം വിറച്ചു. മത്സരത്തിന്‍റെ 60ാം മിനിറ്റിൽ അലക്സൺ സാൻഡ്രോയൂടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.
ബ്രസീലിയൻ മുന്നേറ്റങ്ങളെയെല്ലാം തടയുന്നതിൽ സെർബിയൻ മധ്യനിരയും പ്രതിരോധവും വിജയിച്ചു. 35ാം മിനിറ്റിൽ റാഫിഞ്ഞക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പോസ്റ്റിലേക്കുള്ള താരത്തിന്‍റെ ദുർബലമായ ഷോട്ട് നേരെ ഗോളിയുടെ കൈയിലേക്ക്.
ഈ മത്സരത്തോടെ തിയാഗോ സിൽവ ബ്രസീലിനായി ലോകകപ്പിനിറങ്ങുന്ന ഏറ്റവും മുതിർന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി. 38 വർഷവും 63 ദിവസവുമാണ് സിൽവയുടെ പ്രായം. ദജൽമാ സാന്റോസിന്റെ റെക്കോഡാണ് മറികടന്നത്. 37 വർഷവും 138 ദിവസവുമായിരുന്നു 1966ൽ സാന്റോസ് കളത്തിലിറങ്ങുമ്പോഴുള്ള പ്രായം.