പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന അന്തരിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.39 നായിരുന്നു അന്ത്യം. യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച സെന്ററില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിക്കൊപ്പം ഗാന്ധിനഗറിന് സമീപത്തുള്ള രയ്‌സാന്‍ ഗ്രാമത്തിലായിരുന്നു ഹീരാബെന്‍ താമസിച്ചിരുന്നത്. ഗുജറാത്ത് സന്ദര്‍ശന സമയത്തെല്ലാം പ്രധാനമന്ത്രി അമ്മയെ സന്ദർശിക്കാറുണ്ട്. ‘മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ വിശ്രമിക്കട്ടെ. അമ്മയില്‍ എനിക്കെപ്പോഴും നിസ്വാര്‍ത്ഥ കര്‍മ്മയോഗിയെ അനുഭവപ്പെട്ടിട്ടുണ്ട്.’ എന്ന് മോദി അമ്മയുടെ വിടവാങ്ങലിന് പിന്നാലെ ട്വിറ്ററില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ജൂണിലാണ് ഹീരാബെന്‍ 99-ാം ജന്മദിനം ആഘോഷിച്ചത്. അന്നേദിവസവും മോദി അമ്മയെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.