കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഗണ്യമായ വർധന

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2024 സാമ്പത്തിക വർഷത്തിൽ 2.10 ബില്യൺ ഡോളറിലെത്തി. മുൻ സാമ്പത്തിക വർഷത്തിലെ 1.56 ബില്യൺ ഡോളറിനെ അപേക്ഷിച്ച് 34.78 ശതമാനം വർധനവുണ്ടായെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. കയറ്റുമതിയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്ന പ്രധാന ഘടകങ്ങളിൽ വിമാനം, ധാന്യങ്ങൾ, ആഭരണങ്ങൾ, നാണയങ്ങൾ, വാഹനങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവയ്ക്ക് ശേഷം ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായാണ് കുവൈത്ത് നിലകൊള്ളുന്നത്. ഈ മത്സരാധിഷ്ഠിതവും തുറന്നതുമായ വിപണി ഇന്ത്യൻ കയറ്റുമതിക്ക്, പ്രത്യേകിച്ച് ഉപഭോക്തൃ ഉൽപ്പന്നങ്ങളിലും പദ്ധതി മേഖലകളിലും ഗണ്യമായ അവസരങ്ങൾ നൽകുന്നു.