ട്വിറ്ററിൽ കങ്കണ ‘റൺ ഔട്ട്’

കങ്കണ റണൗത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളിൽ നടന്ന അക്രമത്തെ കുറിച്ചും മമത ബാനർജിയെ കുറിച്ചും ഏറെ വിദ്വേഷ കരമായ പോസ്റ്റുകൾ കങ്കണ നടത്തിയിരുന്നു.

ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു  ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ  കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ഇതാദ്യമായല്ല, ട്വിറ്റർ കങ്കണയെ വിലക്കുന്നത്. ഈ വർഷം ആദ്യത്തിൽ താണ്ഡവ് എന്ന വെബ് സീരിസിനെ കുറിച്ച് അക്രമോത്സുകമായ ട്വീറ്റുകൾ പങ്കുവച്ചതിനെ തുടർന്ന് കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് മണിക്കൂറുകളോളം വിലക്ക് ലഭിച്ചിരുന്നു. പിന്നീട് കങ്കണ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. മുൻപ്, കങ്കണയുടെ സഹോദരി രംഗോലി ചന്ദേലിന്റെ ട്വിറ്റർ അക്കൗണ്ടും ട്വിറ്ററിന്റെ നിയമങ്ങൾ തെറ്റിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു

നിരവധി പേരാണ് ട്വിറ്ററിന്റെ തീരുമാനത്തിന് കയ്യടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗാളിലെ തൃണമൂൽ കോൺഗ്രസിൻ്റെ വൻ വിജയത്തിൽ പ്രകോപിതയായ താരം ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും ട്വീറ്റ് ചെയ്തിരുന്നു