ബിബിസിയുടെ വിവാദ ഡോക്യുമെന്ററി സംസ്ഥാനവ്യാപകമായി പ്രദർശിപ്പിക്കുന്നു

0
40

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കു ആരോപിക്കുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിച്ച് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും. തിരുവനന്തപുരം ലോ കോളേജിലും കണ്ണൂര്‍ സര്‍വ്വകലാശാലയിലും കോഴിക്കോട് മുതലക്കുളത്തും പാലക്കാട് വിക്ടോറിയ കോളേജിലുമാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കോഴിക്കോട് നടന്ന പ്രദര്‍ശനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് സ്വിച്ച് ഓണ്‍ ചെയ്തു. മുതലക്കുളം സരോജ് ഭവന് പുറത്ത് പൊലീസ് കാവലിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാര്‍ ഹാളിന് പുറത്തുവച്ചാണ് ഡോക്യുമെന്ററി എസ്എഫ്‌ഐ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ചത്. വിക്ടോറിയ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് ഉച്ചയോടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസും കെപിസിസി ന്യൂനപക്ഷ സെല്ലും സംസ്ഥാന വ്യാപകമായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും തൃശൂരിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും അറിയിച്ചു.ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് സംസ്ഥാന വ്യാപക പ്രദര്‍ശനവുമായി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയത്. ഗുജറാത്ത് വംശഹത്യയിലെ മോദിയുടെ പങ്ക് പറയുന്നതായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം. അധികാരം നിലനിര്‍ത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച മുസ്ലീം വിരുദ്ധ നിലപാടുകളെ കുറിച്ചാണ് രണ്ടാംഭാഗമെന്ന് ബിബിസി നേരത്തെ വ്യക്തമാക്കിയിരുന്നു.