കൊറോണ വൈറസ്:കോഴിക്കോട് നിരീക്ഷണത്തിലിരുന്ന രണ്ട് പേർ സൗദിയിലേക്ക് കടന്നു

കോഴിക്കോട്: കൊറോണ വൈറസ് സംശയിച്ച് നിരീക്ഷണത്തിലിരുന്ന രണ്ട് പേർ വിദേശത്തേക്ക് കടന്നു. കൊറോണ വൈറസ് ബാധിച്ച രോഗിയുമായി ഏതെങ്കിലും തരത്തിൽ ഇടപഴകിവരോ വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ളവരോ ആയവരെ ആരോഗ്യ വകുപ്പ് വീടിനുള്ളിൽ തന്നെ നിരീക്ഷിച്ചിരുന്നത്. ഇത്തരത്തിൽ രണ്ട് പേരാണ് യാതൊരു അറിയിപ്പും നൽകാതെ സൗദിയിലേക്ക് പോയത്. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതുപോലെ തന്നെ സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ ഭയന്ന് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾ അടക്കം പലരും ആരോഗ്യവകുപ്പിനെ വിവരം മറച്ചു വക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവരിൽ ബോധവത്കരണം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യത മാനിച്ച് യാതൊരു വിവരങ്ങളും പുറത്തു വിടാതെയാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടൽ. എന്നിട്ടും പലരും ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

കോഴിക്കോട് നഗരത്തിൽ മാത്രം അറുപത് പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേരാണ് ഇപ്പോൾ സൗദിയിലേക്ക് പോയത്. ഇവരെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പ്രായോഗികല്ലെന്നാണ് സൂചന.