കടൽക്കൊല കേസ് 10 കോടി രൂപയ്ക്ക് ഒത്ത് തീർപ്പാക്കാൻ ശ്രമം.

എറെ കോളിളക്കം സൃഷ്ടിച്ച കടൽക്കൊല കേസ് 10 കോടി രൂപ നൽകി ഒത്ത് തീർപ്പാക്കാൻ ശ്രമം തുടങ്ങി. കേന്ദ്ര സംസ്ഥാന സർക്കാരും ഇന്ത്യയിലെ ഇറ്റാലിയൻ എംബസിയും ചേർന്നാണ് ശ്രമം നടത്തുന്നത്. 2012 ഫെബ്രുവരി 15 ന് നീണ്ടകര തീരത്ത് വെച്ച് രണ്ട് ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവെച്ചു കൊന്നിരുനു. വെടിയേറ്റ് മരിച്ച നീണ്ടകര സ്വദേശി വാലന്റിൻ ജസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതർക്ക് 4 കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയും നൽകാമെന്നാണ് ഇറ്റലി മുന്നോട്ട് വെച്ച നിർദ്ദേശം. എന്നാൽ 15 കോടി നൽകണമെന്ന നിർദ്ദേശമാണ് കേരളം മുന്നോട്ട് വെച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ഇറ്റാലിയൻ എംബസിയുമായി കേരള സർക്കാരാണ് ചർച്ച നടത്തുന്നത്. അന്താരാഷ്ട്ര ട്രീബ്യൂണൽ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച വിധിയിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അർഹരാണെന്ന് വ്യക്തമാക്കിയിരുന്നു. വെടിവെപ്പ് നടന്നപ്പോൾ ബോട്ടിൽ 11 പേർ ഉണ്ടായിരുന്നു.

കടൽക്കൊല കേസിൽ അറസ്റ്റിലായ ഇറ്റാലിയൻ നാവികർ ഇന്ത്യയിൽ വിചാരണ നേരിടേണ്ടെന്നായിരുന്നു അന്താരാഷ്ട്ര ട്രീബ്യൂണലിന്റെ വിധി. ഇൻട്രികാ ലക്സിയിൽ കപ്പലിൽ നിന്ന് മത്സ്യ തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത മാസിമിലിയാനോ ലാത്തോറെ, സാൽവദോർ ജിറോണേ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യം ലഭിച്ച ഇവർ ഇറ്റലിയിലേയ്ക്ക് മടങ്ങിപ്പോയി.