ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗ പ്രതിസന്ധിക്ക് കാരണം മോദിഎന്ന വിമർശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’

കോവിഡ് വ്യാപനത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയുടെ കാരണക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമർശനവുമായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’.  കോവിഡിനെ നേരിടാൻ ശ്രമിക്കുന്നതിനേക്കാൾ ട്വിറിൽനിന്ന് തനിക്കെതിരായ വിമർശനങ്ങൾ നീക്കംചെയ്യിപ്പിക്കുന്നതിലായിരുന്നു  ശ്രദ്ധയെന്ന് ’ലാൻസെറ്റ്’ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

‌ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഓഗസ്റ്റ് ഒന്നോടെ 10 ലക്ഷം കടക്കുമെന്നാണ് പഠനം പറയുന്നത്. അങ്ങനെ സംഭവിച്ചാൽ, അതു വരുത്തിവെച്ചതാണെന്നും മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ലാൻസെറ്റ് പറയുന്നു.

മാർച്ച് ആദ്യം കോവിഡ്കേസുകൾ കൂടുന്നതിനുമുമ്പ് മഹാമാരിയുടെ അവസാനഘട്ടത്തിലാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചു. രണ്ടാംതരംഗത്തിന്റെ അപകടത്തെക്കുറിച്ചും പുതിയ വൈറസ് വകഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ആവർത്തിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കോവിഡിനെ തോൽപ്പിച്ചു എന്ന ധാരണയാണ് സർക്കാർ പരത്തിയത്.

കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് മോദി പ്രവര്‍ത്തിച്ചത്. ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി. ലക്ഷണക്കണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ, മത റാലികള്‍ നടത്തി. ഇത്തരത്തില്‍ മഹാമാരി നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച നിസ്സംഗതയും ആരോഗ്യ സംവിധാനത്തിന്റെ പരാജയവുമാണ് ദുരന്തത്തിന് കാരണം.

ആർജിത പ്രതിരോധ ശേഷി നേടിയെന്ന തരത്തിലുള്ള വ്യാജ ബോധത്തിലായിരുന്നു ഇന്ത്യ. ഇത് അലംഭാവമുണ്ടാക്കി. വാക്സിനേഷന്‍ നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തിയത് വാക്സിനേഷന്‍ പദ്ധതികളെ പ്രതിസന്ധിയിലാക്കിയെന്നും ലാൻസെറ്റ് ആരോപിക്കുന്നു.

ഉത്തർപ്രദേശും മഹാരാഷ്ടയുംപോലുള്ള സംസ്ഥാനങ്ങൾ രണ്ടാംതരംഗത്തിന് ഒട്ടുംതന്നെ തയ്യാറെടുത്തിരുന്നില്ല. എന്നാൽ, കേരളവും ഒഡിഷയും പോലുള്ളവ മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്തി. അവർ ആവശ്യത്തിന് മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാക്കി. അതിനാൽ, രണ്ടാംതരംഗത്തിൽ ആവശ്യത്തിന് മെഡിക്കൽ ഓക്‌സിജനില്ലാതെ കഷ്ടപ്പെട്ട സംസ്ഥാനങ്ങൾക്ക് അത് എത്തിച്ചുകൊടുക്കാൻ അവയ്ക്കുകഴിഞ്ഞുവെന്ന് ’ലാൻസെറ്റ്’ പറയുന്നു. ഇന്ത്യയുടെ വാക്സിനേഷൻ പരിപാടിയെയും ’ലാൻസെറ്റ്’ നിശിതമായി വിമർശിക്കുന്നു