തൃശൂർ മെഡിക്കല്‍ കോളേജിലെ പീഡനം; സുരക്ഷാ വീഴ്ച്ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലൈംഗികാതിക്രമം നേരിട്ട കേസില്‍ ഇടപെട്ട് ആരോഗ്യവകുപ്പ്. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ആശുപത്രിയുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.സംഭവം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സുപ്രണ്ട് ഇന്‍ ചാര്‍ജ്, ആര്‍എംഒ എന്നിവര്‍ അന്വേഷിക്കും. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ കൈമാറും

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താത്ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദയാലാലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സില്‍ യുവതിയോടൊപ്പം കയറിയ ദയാലാല്‍ ആശുപത്രിയില്‍ ബന്ധുവെന്ന വ്യാജേന തങ്ങിയാണ് പീഡിപ്പിച്ചത്.അവശനിലയിലായിരുന്ന യുവതി നേഴ്സിനോട് വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ വാര്‍ഡില്‍ നിന്നും പുറത്താക്കി വിവരം പൊലീസിന് കൈമാറി. കൊടുങ്ങല്ലൂരില്‍ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു.