തൃശൂർ പൂരം കൊടികയറി

തൃശൂർ പൂരത്തിന് കൊടികയറി. രാവിലെ 11.30 ന് തിരുവമ്പാടിയിലും, 11.50 ന് പാറമേക്കാവിലുമാണ് കൊടിയേറ്റ് നടന്നത്. ഇതോടൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി. ഈ മാസം 30നാണ് വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം.തിരുവമ്പാടിയിൽ പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൊടിക്കൂറ ഉയർത്തി. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയർത്തി. പാറമേക്കാവിൽ വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി. ചെമ്പിൽ കുട്ടനാശാരി കവുങ്ങിൽ ആല്, മാവ്, ദർഭ എന്നിവ കൊണ്ട് അലങ്കരിച്ചു. സിംഹമുദ്രയുള്ള കൊടികളാണ് ഉയർത്തിയത്.