ഓയൂർ സംഭവം; പ്രതികൾ പല കുട്ടികളെയും ലക്ഷ്യമിട്ടെന്ന് എഡിജിപി

ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ എല്ലാ പ്രതികളെയും പിടി കൂടിയതായി എഡിജിപി എം.ആർ. അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെയാണ് എഡിജിപി മാധ്യമങ്ങളോട് സംസാരിച്ചത്. കേസ് തെളിയിക്കാൻ സഹായിച്ചത് മൂന്നു ഹീറോകളാണ്, ഒന്നാമത്തെയാൾ പെൺകുട്ടിയുടെ സഹോദരൻ ജൊനാഥനാണ് രണ്ടാത്തെയാൾ പെൺകുട്ടി, രേഖാ ചിത്രം വരച്ചവരാണ് മൂന്നാമത്തെ ഹീറോകളെന്നും എഡിജിപി പറഞ്ഞു.

പൊതു ജനങ്ങൾ നൽകിയ വിവരങ്ങളും ആദ്യ ദിവസം ലഭിച്ച വിവരങ്ങളും പ്രതികളെ പിടികൂടുന്നതിൽ നിർണായകമായി. കുട്ടിയെ കാണാതായി 96 മണിക്കൂറിനുള്ളിൽ മാധ്യമങ്ങളിൽ നിന്നുള്ള അനാവശ്യ സമ്മർദത്തെ അതിജീവിച്ച് പ്രതിയെ പിടികൂടാൻ പൊലീസിനായി.

ഒരു തുമ്പുമില്ലാതിരുന്ന കേസിൽ കൃത്യമായി അന്വേഷണം നടത്തിയാണ് പ്രതിയെ പിടി കൂടിയതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അച്ഛന് കേസുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.