പുറത്ത് വരുന്നത് ആർ.എസ്.എസ് അജണ്ട, പ്രതിഷേധമിരമ്പണം – ഭരണഘടനാ സംരക്ഷണ സമിതി

തിരുവനന്തപുരം :-ഭരണഘടനാവിരുദ്ധവും മതേതരത്വത്തെ തകർക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം ആർ.എസ്.എസ് തുടർന്നു വരുന്ന ഫാസിസ്റ്റ് അജണ്ടകളുടെ ഭാഗമാണെന്നും ഇതിനെതിരെ രാജ്യവ്യാപക ചെറുത്തു നിൽപ്പ് അനിവാര്യമാണെന്നും ഭരണഘടനാ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

മതം പൗരത്വത്തിന്റെ മാനദണ്ഡമാവുന്നത് ജനങ്ങളെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിതമായ നീക്കമാണ്.
ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ അപ്രതീക്ഷിതമായി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിലൂടെ ആർ എസ് എസ് അജണ്ട മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണിത്. സാമുദായിക സ്പർധ സൃഷ്ടിച്ചും വർഗീയ വികാരം ഇളക്കിവിട്ടും ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമായാണ് ഇതിനെ കാണേണ്ടത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് ഇത്തരം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാകില്ല. തുല്യാവകാശമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. ഹിന്ദുരാഷ്‌ട്രമെന്ന പ്രഖ്യാപിത നീക്കത്തിനെതിരെ വ്യാപക ചെറുത്തു നിൽപ്പ് ഉയർന്നു വരണമെന്നും യോഗം ആവശ്യപ്പെട്ടു

ചെയർമാൻ ഡോ.വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു.
ഡോ. നീലലോഹിതദാസ്, പ്രൊഫ.എ.പി.അബ്ദുൽ വഹാബ്, ജലീൽ പുനലൂർ, പാച്ചല്ലുർ അബ്ദുൽ സലിം മൗലവി,ഷാഫി നദവി, കല്ലറ നളിനാക്ഷൻ, സിറാജുദീൻ പെരിനാട് ഷാജഹാൻ ആസാദ് എന്നിവർ സംസാരിച്ചു