കുവൈറ്റ് സിറ്റി: പ്രവാസി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി പ്രത്യേക ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാന്‍ കുവൈറ്റ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തൊഴിലാളികൾക്ക് പ്രത്യേക താമസസ്ഥലങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് കൊണ്ട് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് മന്ത്രിസഭ നിർദ്ദേശം നൽകിയിരിക്കുന്നത്. അനുയോജ്യമായ സ്ഥലത്ത് ലേബര്‍ സിറ്റികള്‍ നിര്‍മിക്കുന്നതിനോ അല്ലെങ്കില്‍ ആവശ്യമായ അത്രയും വീടുകള്‍ നിര്‍ക്കുന്നതിനോ ഉള്ള സ്ഥലങ്ങള്‍ കണ്ടെത്തി നല്‍കാനാണ് മന്ത്രിസഭാ യോഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അയല്‍പക്ക മാതൃകയിലായിരിക്കണം താമസ ഇടങ്ങള്‍ ഒരുക്കേണ്ടത്. അതേസമയം, ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ ഒരു ലേബര്‍ സിറ്റിയില്‍ താമസിക്കാന്‍ പാടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ലേബർ സിറ്റിയിലെ പ്രവേശന കവാടങ്ങള്‍, ഗേറ്റുകള്‍, കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവിടങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണം. ലേബര്‍ സിറ്റികള്‍ സ്ഥാപിക്കുന്നതിലെ അടിസ്ഥാന ഘടകം താമസക്കാരുടെ എണ്ണമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. താമസക്കാരുടെ എണ്ണം കൂടുന്നതിന് അനുസൃതമായി ലേബര്‍ സിറ്റി നിര്‍മാണത്തിനുള്ള ചെലവും കൂടുമെന്നും അത് സാങ്കേതിക തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.