ഫിലിപ്പീൻസ് സ്വദേശിനിയുടെ മരണം; കുവൈത്ത് സ്വദേശിനിയുടെ വധശിക്ഷ അപ്പീൽ കോടതി റദ്ദാക്കി, 15 വർഷം കഠിന തടവ് വിധിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഫിലിപ്പീൻസ് സ്വദേശിനിയായ ഗാർഹിക തൊഴിലാളി ജീൻലിൻ വില്ലവെൻഡെയുടെ കൊലപാതകത്തിൽ കുവൈത്ത് സ്വദേശിനിയായ തൊഴിലുടമയുടെ വധ ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി. കീഴ്‌ക്കോടതിയുടെ വിധി റദ്ദാക്കിയ അപ്പീൽ കോടതി പ്രതിക്ക് 15 വർഷം കഠിന തടവ് വിധിച്ചു. കുറ്റകൃത്യം മറച്ചുവെച്ചതിന് സ്ത്രീയുടെ ഭർത്താവിന്  നാല് വർഷം കഠിന തടവ്  വിധിച്ച കീഴ്‌ക്കോടതിയുടെ വിധി അപ്പീൽ കോടതി ശരിവച്ചു. കേസിൽ വധശിക്ഷയെന്ന പരമാവധി ശിക്ഷയിൽ നിന്ന് പിറകോട്ടില്ലെന്ന നിലപാടിലായിരുന്നു ഫിലിപ്പീൻസ് അധികൃതർ അറിയിച്ചത്.

ദേഹമാസകലം മുറിവുകളോടെ അൽ സബ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീൻലിൻ വില്ലവെൻഡെ 2019 ഡിസംബർ 28 നാണ് മരണമടഞ്ഞത്. ഇരയുടെ ശരീരമാസകലമുള്ള മുറിവുകളും ചതവുകളും കൊലപാതകത്തിലേക്ക് വിരൽചൂണ്ടി. തുടർന്ന് എംബസി കുവൈത്ത് മനുഷ്യാവകാശ അഭിഭാഷകനായ ഷെയ്ക ഫൗസിയ അൽ സബയുടെ നിയമ സഹായം തേടുകയും. കേസന്വേഷണത്തിനൊടുവിൽ കുവൈത്തി ദമ്പതികൾ അറസ്റ്റിലാവുകയും ചെയ്തു.

2020 ജനുവരി 8 ന് ഫിലിപ്പീൻസ് വിനത്താവളത്തിൽ എത്തിച്ച ജീൻലിൻ്റെ മൃതദേഹം ഫിലിപ്പീൻ സർക്കാർ ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്.

ഒരുമാസത്തിനുശേഷം ആരംഭിച്ച കേസിൻ്റെ വിചാരണ വേളയിൽ ഫിലിപ്പൈൻ സർക്കാർ, നയതന്ത്ര ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഫിലിപ്പീൻസ് അംബാസഡർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം കേസിലെ വിധിയെ സ്വാധീനിക്കുമെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു. എന്നാൽ കൊല്ലപ്പെട്ട ഫിലിപ്പൈൻസ് സ്വദേശിക്ക് നീതി ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അംബാസഡർ പ്രതികരിച്ചു.

കേസുമായി ബന്ധപ്പെട്ട് ഫിലിപ്പൈൻ വിദേശകാര്യ സെക്രട്ടറി ടെഡി ലോക്സിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ “രക്തത്തിന് പകരം രക്തം, ജീവനു പകരം ജീവൻ” എന്ന ഉദ്ധരണി പോസ്റ്റുചെയ്തു. ഇത് കുവൈത്തിയിൽ ഏറെ അസ്വസ്ഥതയുണ്ടാക്കി. ഗാർഹികത്തൊഴിലാളിയുടെ മരണത്തെ തുടർന്ന് ജനുവരി മൂന്നിന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിർത്തിവെച്ചു. നയതന്ത്ര ചര്‍ച്ചകളെ തുടര്‍ന്ന് പിന്നീട് റിക്രൂട്ട്മെൻറ്​ പുനരാരംഭിക്കുകയായിരുന്നു.