സിപിഎമ്മിന് 12 മന്ത്രിമാർ ഒപ്പം സ്പീക്കർ സ്ഥാനവും, കെ കെ ഷൈലജക്ക് വകുപ്പ് മാറ്റം ഉണ്ടാകില്ല

രണ്ടാം പിണറായി മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നത് സംബന്ധിച്ച്  ഏകദേശ ധാരണയായതായി സൂചന. നാളെ ഇടതുമുന്നണി യോഗം നടക്കാനിരിക്കെ ഘടകകക്ഷികളുമായി ധാരണയിലെത്താൻ ആണ് സിപിഎം നീക്കം . മെയ് 20 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും.

എൽഡിഎഫ് മന്ത്രിസഭയിൽ  കെകെ ശൈലജയ്ക്ക് മാറ്റം ഉണ്ടായേക്കില്ല. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പോരാട്ടങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച  ശൈലജ ടീച്ചറെ തൽസ്ഥാനത്തുനിന്ന് മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. അതേസമയം  എംഎം മണി അടക്കമുള്ളവർക്ക് വകുപ്പ് മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

സിപിഎമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിക്കും. സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിക്കും. കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും. എൻസിപി, ജനതാദൾ എസ് എന്നീ പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. എൽജെഡിക്ക് മന്ത്രിസ്ഥാനമില്ല. സർക്കാർ രൂപീകരിച്ച ശേഷം അർഹമായ പദവി നൽകാനാണ് തീരുമാനം. എന്നാൽ മന്ത്രിമാർ ആരൊക്കെയെന്നത് സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല.

കേരളാ കോൺഗ്രസിന് വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ നൽകും. വനം വകുപ്പ് എൻസിപിക്കും ഗതാഗത വകുപ്പ് കെബി ഗണേഷ് കുമാറിനും നൽകിയേക്കും. .സ്പീക്കർ സ്ഥാനത്തേക്ക് വീണ ജോർജ്ജിനെ പരിഗണിക്കുന്നുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, എന്നിവരും മന്ത്രിസഭയിൽ ഉണ്ടായേക്കും. വി ശിവൻകുട്ടി, എംബി രാജേഷ്, സജി ചെറിയാൻ, വിൻഎൻ വാസവൻ, സിഎച്ച് കുഞ്ഞമ്പു, പി നന്ദകുമാർ എന്നിവരും പരിഗണനയിലുണ്ടെന്നാണ് സൂചന