പുതിയ ഗാർഹിക തൊഴിലാളി വിസ നൽകുന്നതിൽ നിയന്ത്രണം

കുവൈത്ത് സിറ്റി: ജനുവരി 17 മുതൽ മുതൽ പുതിയ ഗാർഹിക തൊഴിലാളി നിയമനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു എങ്കിലും, പുതിയ ഗാർഹിക തൊഴിലാളി വിസ അനുവദിക്കുന്നതിൽ പുരോഗതിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഏതാനും രാജ്യങ്ങളിൽ നിന്ന് മാത്രം റിക്രൂട്ട്മെന്റ് അനുവദിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോർട്ട് പറയുന്നു. കർഷകത്തൊഴിലാളികളെ കുവൈത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള ബെൽസലാമ പ്ലാറ്റ്ഫോം വഴി പുതിയ റിക്രൂട്ട്മെൻറ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

നിലവിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ദ്രുതഗതിയിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് യൂണിയൻ ഓഫ് ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് എജൻസി തലവൻ ഖാലിദ് അൽ – ധാക്നൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് ജോലിക്കാരെ കൊണ്ട് വരാൻ കഴിയണം.10 മാസമായി വീട്ട് ജോലിക്കാരുടെ ദൗർലഭ്യം നേരിടുന്നുണ്ട്. എൺപതിനായിരം പേരുടെ ഒഴിവുകളാണ് നിലവിൽ കണ്ടത്. റമദാൻ മാസത്തിൽ വീട്ട് ജോലിക്കാർക്ക് വേണ്ടിയുള്ള ആവശ്യം വർദ്ധിക്കും.