ഗ്യാൻവാപി സർവേ പൂർത്തിയാക്കാൻ 8 ആഴ്ച അധികസമയം അനുവദിച്ച് വാരണാസി കോടതി

വാരണാസി: ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ സർവേ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനായി 8 ആഴ്ച കൂടി അധിക സമയം അനുവദിച്ച് വാരണാസി കോടതി. പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിച്ച മുസ്ലിം പള്ളി പഴയ ക്ഷേത്രമന്ദിരത്തിനു മുകളിലാണോ കെട്ടിപ്പടുത്തതെന്ന് കണ്ടെത്തുന്നതിനായാണ് ശാസ്ത്രീയ സർവേ നടത്തുന്നത്.

സർവേ അത്യാവശ്യമാണെന്നും, സർവേ നടന്നെങ്കിൽ മാത്രമേ ഹിന്ദു, മുസ്ലിം വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കാൻ സാധിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ട് അലഹാബാദ് ഹൈക്കോടതി വിധി ലഭിച്ചതോടെയാണ് ഗ്യാൻവാപിയിൽ സർവേ ആരംഭിച്ചത്. അധിക സമയം നൽകുന്നതിനെതിരേയുള്ള പള്ളി കമ്മിറ്റിയുടെ വാദം ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് സ്വീകരിച്ചില്ല.

പള്ളിയിൽ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം വാദിച്ചിരുന്ന സ്ഥലം ഒഴിവാക്കിയാണ് പരിശോധന. 30 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. അംഗശുദ്ധി വരുത്തുന്ന ഇടത്ത് ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു ഹിന്ദു വിഭാഗത്തിന്‍റെ ആരോപണം. കാലഘട്ടം നിർണയിക്കുന്നതിനായാണ് പരിശോധന നടത്തുന്നത്. ഓഗസ്റ്റ് 4ന് പരിശോധനയുടെ റിപ്പോർട്ട് വാരണാസി കോടതിയിൽ സമർപ്പിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. കഴിഞ്ഞ വർഷം മേയിൽ കോടതി ഉത്തരവ് പ്രകാരം നടത്തിയ വിഡിയോ സർവേയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം ആരോപിച്ചിരുന്നത്. ഇതേ തുടർന്ന് സമ്പൂർണ സർവേ വേണമെന്ന് ആവശ്യപ്പെട്ട് വിഭാഗം ഹർജി സമർപ്പിച്ചു. പള്ളിക്ക് കേടുപാടുണ്ടാകുന്നതിനാൽ പരിശോധന ഒഴിവാക്കണമെന്ന് മുസ്ലിം വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ വാദം അംഗീകരിച്ചിരുന്നില്ല. ശിവലിംഗമെന്ന് ഹിന്ദു വിഭാഗം വാദിക്കുന്നത് ജലധാരയുടെ ഭാഗമാണെന്നാണ് മുസ്ലിം വിഭാഗത്തിന്‍റെ വാദം. എന്നാൽ ശരിയായ വസ്തുതകൾ പുറത്തു വരുന്നതിനായി സർവേ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.പള്ളിയിലെ ചടങ്ങുകളെ ബാധിക്കാത്ത രീതിയിൽ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്