നോട്ടുനിരോധനം റദ്ദാക്കാനാവില്ല എന്ന് സുപ്രിം കോടതി

നരേന്ദ്ര മോദി സർക്കാരിന്റെ  നോട്ടുനിരോധനം റദ്ദാക്കാനാവില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. സർക്കാർ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ല. നോട്ടുനിരോധനത്തിന്റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണെന്ന് വിധി ആദ്യം പറഞ്ഞ ജസ്റ്റിസ് ബി.ആർ.ഗവായ് പറഞ്ഞു. നോട്ടുനിരോധന തീരുമാനം ചോദ്യം ചെയ്യുന്ന 58 ഹർജികളിലായിരുന്നു സുപ്രീം കോടതി വിധി.അതേസമയം ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്ന് ജഡ്ജിമാർ ഗവായിയുടെ വിധിയിയോട് യോജിച്ചപ്പോൾ ഗവായിയുടെ വിധിയിൽനിന്നും ഭിന്നവിധിയാണ് ജസ്റ്റിസ് ബി.വി നാഗരത്നയുടേത്.

കേന്ദ്രത്തിന്റെ നടപടിയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തിൽ പറയുന്നുണ്ട്. സർക്കാർ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു.

നോട്ട് അസാധുവാക്കൽ നടപടിക്ക് തുടക്കംകുറിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയിൽ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാൻ അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയിൽ പറയുന്നു.