അബുദാബി: പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കായി യുഎഇയിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് ഉറപ്പുനല്‍കിയതായി ടി എന്‍ പ്രതാപന്‍ എംപി അറിയിച്ചു. കൂടുതല് സെന്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചത്.
സെപ്‌തംബര്‍ 12നാണ് നീറ്റ് പരീക്ഷ എന്നിരിക്കെ, ഓഗസ്‌റ്റ് 6നകം അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ സെന്റെര്‍ ഓപ്‌ഷനില്‍ യുഎഇയും വെബ്‌സൈററില്‍ ലഭിക്കണം. 93 സിബിഎസ്‌ഇ സ്‌കൂളുകളും 9 കേരള സിലിബസ് സ്‌കൂളുകളുമുള്ള യുഎഇയില്‍ നിരവധഇ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ കുവൈത്തില്‍ മാത്രമാണ് നേരത്തെ ഗള്‍ഫിലെ ഏക പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. തുടര്‍ന്നാണ് യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയും കുട്ടികള്‍ സെന്റര്‍ ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ നിവേദനമയച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കുവൈത്തിലേക്കോ നാട്ടിലേക്കോ പോയി പരീക്ഷ എഴുതാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു.