മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിൽ 5 പ്രതികളും കുറ്റക്കാരെന്ന് കോടതി

ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട് 15 വർഷത്തിന് ശേഷം കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധി. പ്രതികളായ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിവർക്ക് ക്രമിനിൽ പശ്ചാത്തലമുണ്ടെന്നും അഞ്ച് പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. വിധി കേൾക്കാൻ സൗമ്യയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. കേസിൽ ശിക്ഷ പിന്നീട് വിധിക്കും.

2008 സെപ്റ്റംബര്‍ 30നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്‌ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.

വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി.