ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് കുറയ്ക്കുന്നതിനായി ക്വാറന്റൈൻ കാലയളവിൽ ഇളവ് നൽകണം: റിക്രൂട്ട്മെൻറ് ഏജൻസികൾ

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യുന്ന ഇന്ന് ഗാർഹിക തൊഴിലാളികളുടെ
ക്വാറന്റൈൻ കാലയളവിൽ ഇളവ് അനുവദിക്കണമെന്ന് ലേബർ റിക്രൂട്ട്മെൻറ് ഓഫീസ് പ്രതിനിധികൾ ആവശ്യപ്പെട്ടു. പുതിയ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിലെ (pam) ഗാർഹിക തൊഴിൽ നിയമന വകുപ്പ് , ലേബർ ഓഫീസ് ഉടമകളുടെ സംഘടനയായ കുവൈറ്റ് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസ് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്. ഗർഹിക തൊഴിലാളികളെ തിരികെ എത്തിക്കുന്ന ബെൽസ്ലാമ പ്ലാറ്റ്ഫോം വഴി പുതിയ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യണമെന്ന മന്ത്രിസഭാ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.

തൊഴിലാളികൾ വൈറസിൽ നിന്ന് മുക്തരാണെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യത്ത് എത്തുന്നതിനു മുമ്പും ശേഷവും മൂന്ന് പിസിആർ പരിശോധനകൾ നടത്തുന്നുണ്ട്. ഇത് കണക്കിലെടുത്ത് തൊഴിലാളികളെ എത്തിച്ചതിനു ശേഷം ഉള്ള ക്വാറന്റൈൻ കാലയളവ് 14 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കണമെന്ന എന്ന നിർദ്ദേശം യൂണിയൻ മുന്നോട്ടുവച്ചു. തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കുമായി വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് ഇതിലൂടെ കുറയ്ക്കുമെന്ന് അവർ പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനമനുസരിച്ചാണ് റിക്രൂട്ട്‌മെന്റ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അതനുസരിച്ച് തൊഴിലാളിയ്ക്ക് ഒരാൾക്ക് 990 ദിനാറും, ബെൽസലാമ പ്ലാറ്റ്ഫോമിനും ക്വാറന്റൈൻ ചെലവിനും ആയി ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികൾക്കായി 490 ദിനാറും, ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്കായി 390 ദിനാറും അധിക ഫീസ് നൽകണം. റിക്രൂട്ട്‌മെന്റ് ചെലവ് മുഴുവൻ വീട്ടുജോലിക്കാരെ നിയമിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരുടെയും പ്രവാസികളുടെയും പക്കൽ നിന്നാണ് എടുക്കുന്നതെന്നും ടിക്കറ്റ് നിരക്ക് റിക്രൂട്ട്‌മെന്റ് ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വിമാന ടിക്കറ്റ് വില അവലോകനം ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

പുതിയ വീട്ടുജോലിക്കാരുടെ നിയമനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി കുഡ്‌ലോ ചെയർമാൻ ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു. ഇതിൽ പ്രധാനം, നിലവിലെ കൊറോണ വ്യാപനവും പല നാടുകളിലെയും ആരോഗ്യ അടിയന്തരാവസ്ഥയും മൂലം പുതിയ റിക്രൂട്ട്മെൻറ്കൾ നടത്തുന്നതിൽ
ഗാർഹിക തൊഴിലാളി ഓഫീസുകൾ നേരിടുന്ന ബുദ്ധിമുട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.