റെസ്റ്റൊറന്‍റുകള്‍ക്കും കഫേകള്‍ക്കും കോവിഡ് ആഘാതം മറികടക്കാൻ വേണ്ടത് അഞ്ച് വര്‍ഷം

കുവൈത്ത് സിറ്റി: കുവൈത്തിലെ റെസ്റ്റോറന്റുകളും കഫേകളും പഴയ പ്രതാപത്തിലേക്ക് തിരികെ വരാന്‍ അഞ്ച് വര്‍ഷം വേണ്ടി വന്നേക്കും എന്ന് കുവൈത്ത് റെസ്റ്റോറന്റ്, കഫേകള്‍, കാറ്ററിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ഫഹദ് അല്‍ അര്‍ബാഷ്.  കൊവിഡ് മഹാമാരി തകര്‍ത്തതിനാലാണ് ബിസിനസ് തിരികെ പിടിക്കാൻ ഇത്രയും കാലം വേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷവും കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും രാജ്യത്തെ റെസ്‌റ്റോറന്റുകളും കഫേകളും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വിനോദസഞ്ചാരവും തൊഴിലവസരങ്ങളും തുറക്കുന്നതിനും സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാത്ത പക്ഷം അടുത്ത അഞ്ച് വര്‍ഷക്കാലം ദുരിതം അനുഭവിക്കേണ്ടി വരും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.