മനുഷ്യനെ കൊലക്ക് കൊടുത്താകരുത് രാഷ്ട്രീയം : ആര്‍ എസ് സി

കുവൈത്ത് സിറ്റി : രാഷ്ട്രീയം മനുഷ്യനെ കൊലക്ക് കൊടുത്താകുന്നത് അത്യന്തം അപലപനീയവും കിരാതവുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ അഭിപ്രായപ്പെട്ടു. പുല്ലൂക്കരയില്‍ ഒരു യുവാവ് കൂടി രാഷ്ട്രീയ തിമിരം ബാധിച്ച നാരാധന്മാരാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാകാന്‍ ഒരു നിലക്കും തരമില്ലെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പറഞ്ഞു. കത്തിയും ബോംബും കൈവശം കരുതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് പുല്ലൂക്കരയിലേത്. മനുഷ്യജീവന് വില കല്‍പിക്കാത്ത ഏത് ആശയവും പ്രതിലോമകരമാണ്. പുല്ലൂക്കരയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമല്ല എന്ന തരത്തില്‍ ഇടതുപക്ഷം വിശദീകരിക്കുന്നത്, രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകത്തെ മഹത്വവത്കരിക്കുന്നതിന് തുല്യമാണ്. ആളുമാറി നടന്ന കൊലയില്‍ ലക്ഷ്യം വെച്ചവരല്ല ഇരയായത് എന്നത് കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അത്ര നിഷ്‌കളങ്കമല്ല എന്നു വേണം കരുതാന്‍. കേരളത്തില്‍ ഇത്തരം കൊലപാതകം ആവര്‍ത്തിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാനാകില്ലെന്നും ആര്‍ എസ് സി അഭിപ്രായപെട്ടു.

അറുംകൊലകള്‍ നടക്കുന്ന ആദ്യ നാളുകളില്‍ അപലപിച്ചും പതാക പുതപ്പിച്ചും സ്വന്തമാക്കാന്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടവയാണ്. അണികളെ വൈകാരികമായി കയറൂരി വിടുന്ന നേതൃത്വത്തിന് ഇത്തരം ചെയ്തികളില്‍ പങ്കുണ്ട്. കേവല രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എന്തും പ്രവര്‍ത്തിക്കാന്‍ ധൈര്യം നല്‍കുന്ന പാര്‍ട്ടികളുടെ ചട്ടക്കൂടുകള്‍ പൊളിച്ചെഴുതിയേ മതിയാകൂ. രക്തസാക്ഷികളുടെ പട്ടിക പുറത്തിറക്കാറുള്ള പാര്‍ട്ടികള്‍ ചെയ്യേണ്ടത്, കക്ഷി വഴക്കിന്റെ പേരില്‍ കേരളത്തില്‍ ഇതുവരെ നടന്ന കൊലപാതകങ്ങളില്‍ കുറ്റവാളികളായ എത്ര പേര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിച്ചു നല്‍കി എന്നതിന്റെ കണക്ക് കൂടിയാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും സംരക്ഷണവും അഭയവും നല്‍കുന്ന നിലപാടുകള്‍, ക്രൂരകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് നല്‍കുന്നത്. പുല്ലൂക്കര സംഭവം അവസാനത്തേതാകണം. ഇനിയൊരു ജീവനും പൊലിഞ്ഞ് പോകരുത്. പുല്ലൂക്കര കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികള്‍ ആരായിരുന്നാലും അവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു.