ന്യൂഡല്‍ഹി: ലഖിംപൂര്‍ കേസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പുതിയതായി ഒന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസിലെ പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണ്‍ മാത്രമാണ് ഇതുവരെ പിടിച്ചെടുത്തത്. മറ്റുള്ളവര്‍ക്ക് മൊബൈൽ ഫോണ്‍ ഇല്ലെന്ന യു പി പൊലീസിന്റെ വാദത്തിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. അന്വേഷണ മേല്‍നോട്ടത്തിന് ആരെ നിയമിക്കണം എന്നതിൽ യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച്ചയ്ക്കകം നിലപാട് അറിക്കണം. യുപിക്ക് പുറത്തുള്ള ഒരു ജഡ്ജി തന്നെ അന്വേഷണ മേൽനോട്ടം വഹിക്കണമെന്നും കോടതി പറഞ്ഞു. കര്‍ഷകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.