പൊതുസ്ഥലം സ്ഥിരം സമരവേദിയല്ല; ഷാഹിൻ ബാഗ് വിധി പുനപരിശോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

0
24

ന്യൂഡൽഹി: രാജ്യത്ത് എല്ലായിടത്തും ഏത് സമയത്തും സമരം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഷാഹിൻ ബാഗ് സമരവുമായി ബന്ധപ്പെട്ട് കോടതി വിധി പുനപരിശോധിക്കണമെന്ന ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ നിരീക്ഷണം, ഈ ഹർജി സുപ്രീം കോടതി തള്ളി.

പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പന്ത്രണ്ട് ആക്ടിവിസ്റ്റുകൾ പുനപരിശോധന ഹർജി സമർപ്പിച്ചത്.

ജസ്റ്റിസുമാരായ എസ്.കെ. കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി പരിഗണിച്ചത്. പ്രതിഷേധങ്ങൾ പെട്ടന്ന് ഉണ്ടാകും. എന്നാൽ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെയോ സമരങ്ങളുടെയോ കാര്യത്തിൽ, മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന വിധത്തിൽ പൊതുസ്ഥലങ്ങൾ തുടർച്ചയായി കയ്യടക്കരുത് എന്ന് മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഈ കോടതി വിധി കർഷക സമരത്തെയും ബാധിച്ചേക്കും എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.