കേന്ദ്രസർക്കാറിന് തിരിച്ചടി വിവാദ കാർഷിക നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു

ഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവാദ കാർഷിക നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജസ്റ്റിസുമാരായ എസ് എ ബൊപ്പണ്ണ വി.രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബഞ്ചാണ് നിയമം സ്റ്റേ ചെയ്തത്.  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുത് എന്ന് പറഞ്ഞ കോടതി വിഷയം പഠിക്കുന്നതിനു വേണ്ടി നാലംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.

സ്വതന്ത്ര സമിതി രൂപീകരിക്കുന്നതിൽ നിന്നും തങ്ങളെ ആർക്കും തടയാൻ ആകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.  സമിതി രൂപീകരിക്കുന്നത് ആരേയും ശിക്ഷിക്കാൻ വേണ്ടി അല്ല എന്ന് പറഞ്ഞ കോടതി പ്രശ്നം രമ്യമായി പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ സമിതിക്കു മുൻപാകെ വരണമെന്നും ആവശ്യപ്പെട്ടു. സമിതി നേരിട്ട് സുപ്രീംകോടതിക്കാണ് റിപ്പോർട്ട് നൽകുക

എന്നാൽ സമിതിയുമായി സഹകരിക്കില്ലെന്ന് അഭിഭാഷകൻ മുഖേന സമരക്കാർ കോടതിയെ ധരിപ്പിച്ചു.  വിവാദ കാർഷിക നിയമങ്ങൾ സർക്കാർ മരവിപ്പിച്ചില്ലെങ്കിൽ അത് സ്റ്റേ ചെയ്യുന്നത് സുപ്രീം കോടതി ഇന്നലെ പറഞ്ഞിരുന്നു.